ന്യൂഡൽഹി: രാജ്യത്തുടനീളം വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ തടയുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിന് നിലവിലെ നിയമങ്ങൾ പര്യാപ്തമാണെന്നും പ്രശ്നം അതു നടപ്പാക്കുന്നതിലെ പോരായ്മയാണെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കുറ്റകൃത്യങ്ങൾ നിർവചിക്കുന്നതും നിയമനിർമാണം നടത്തുന്നതും പാർലമെന്റിന്റെയും നിയമസഭകളുടെയും അധികാരപരിധിയിൽ വരുന്ന കാര്യമാണ്. കോടതികൾക്കു നിയമത്തെ വ്യാഖ്യാനിക്കാനല്ലാതെ പുതിയ നിയമങ്ങൾ നിർമിക്കാൻ ബന്ധപ്പെട്ട സർക്കാരിനെ നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ബിഎൻഎസ്എസ് (ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത) പ്രകാരം കുറ്റകൃത്യങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യക്തമായ സംവിധാനങ്ങൾ നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
2020 മുതൽ സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും നടത്തിയ വിദ്വേഷ പ്രസംഗങ്ങളും പരാമർശങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ പരാതികൾക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് 2023ൽ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, ഇതു കൃത്യമായി പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജി നിലനിൽക്കെയാണു സുപ്രീംകോടതിയുടെ ഉത്തരവ്.
വിദ്വേഷ പ്രസംഗം തടയാൻ നിയമപരിഷ്കാരം ആവശ്യമാണോയെന്നു പരിശോധിക്കേണ്ടത് നിയമനിർമാണ സഭകളാണെന്ന് കോടതി പറഞ്ഞു. ഒരു പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തപക്ഷം പരാതിക്കാരൻ പോലീസ് സൂപ്രണ്ടിനെയോ മജിസ്ട്രേറ്റിനെയോ സമീപിക്കുന്നതിലൂടെ അന്വേഷണത്തിന് ഉത്തരവിടാൻ നിയമപരമായി സാധിക്കും.
മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുന്നത് കോടതിനടപടികൾ ഔദ്യോഗികമായി തുടങ്ങുന്നതിന് തുല്യമല്ലെന്നും അതിനാൽ ഇതിനായി മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.